Wednesday, July 4, 2007

കൊടകര പുരാണത്തിനും മൊത്തം ചില്ലറക്കും സംഭവിച്ചേക്കാവുന്നത്‌

തുടങ്ങും മുന്‍പ്‌.കൊടകര പുരാണം മൊത്തം ചില്ലറ എന്ന് പറഞ്ഞത്‌ ആ ബ്ലോഗുകളെ മാത്രം ഉദ്ദ്യേശിച്ചല്ല. സമാന സ്വഭാവമുള്ള എല്ലാ മലയാള ബ്ലോഗുകളേയും പ്രതിനിധീകരിക്കാന്‍ കൂടുതല്‍ വായിക്കാപ്പെടുന്ന ബ്ലോഗുനാമങ്ങള്‍ ഉപയോഗിക്കുന്നു.

മൊത്തം ചില്ലറക്കും കൊടകര പുരാണത്തിനും ഇടയിലുള്ള സമാനത,ഇവ അനുഭവങ്ങളേയോ ചുറ്റുവട്ട കാഴ്‌ചകളേയോ നര്‍മം ചേര്‍ത്തു അവതരിപ്പിക്കുന്നു എന്നതാണ്‌.അതു കൊണ്ടു തന്നെ എഴുത്തുകാരന്റെ അനുഭവവും കാഴ്ചകളും ഭാവന ചേര്‍ക്കാത്ത വിധം അല്ലെങ്കില്‍ ഭാവന ചേര്‍ന്നിട്ടില്ല എന്ന് വായനക്കാരനെ തോന്നിപ്പിക്കും വിധം സരസമായി വിവരിക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു.

ഭാവനയാണെന്ന് പൊതു സമ്മതമുള്ള കഥ കവിത, തിരക്കഥ,നാടകം തുടങ്ങിയവയില്‍ അല്‍പം നാടകീയത (നാടകീയതയില്ലങ്കില്‍ നാടകമാവില്ലല്ലോ ?) ആയാല്‍ പോലും അത്‌ poetic justice അല്ലെങ്കില്‍ എഴുത്തുകാരന്റെ ഭാവനാ സ്വാതന്ത്ര്യം എന്ന രീതിയില്‍ വായനക്കാരന്‍ ഉള്‍കൊള്ളും. എന്നാല്‍ അനുഭവകുറിപ്പുകളില്‍ സംഭവ്യമല്ലാത്തത്‌ എന്ന് തൊന്നുന്നവ വായനക്കാര്‍ അംഗീകരിച്ചേക്കുമോ എന്ന ഭീതി എഴുത്തുകാരന്‌ ഉണ്ടാവുകയും അത്തരം ഭാഗങ്ങള്‍ പരാമവധി ഒഴിവാക്കുകയും ചെയ്യും.അതേ സമയം മൊത്തം ചില്ലറയിലും കൊടകരയിലും അഖ്യാന സംഭവങ്ങളുടെ പരിസരവും ചുറ്റുപാടുകളും ഏറെകുറെ ഒന്നു തന്നെയാണു താനും.

ഇവിടെ ഈ അഖ്യാനങ്ങള്‍ക്ക്‌ പ്രധാനമായും സംഭവിച്ചേക്കാവുന്നത്‌ അല്ലെ എഴുത്തുകാരന്‍ നേരിടെണ്ടിവരുന്നത്‌ രണ്ട്‌ വെല്ലുവിളികളെയായിരിക്കും

ഒന്ന്.:- ഈ കുറിപ്പുകളൊക്കെ തന്നെയും വായനക്കാര്‍ സസന്തോഷം ഏറ്റുവാങ്ങുകയും ആസ്വദിക്കുകയും ചെയ്തു കഴിഞ്ഞു,അതോടൊപ്പം തന്നെ എഴുത്തുകാരനെ വായനക്കാര്‍ കാറ്റഗറൈസ്‌ ചെയ്തു കഴിഞ്ഞിരിക്കുംവിശാലനോ അരവിന്ദനോ എഴുതുന്നവയൊക്കെ നര്‍മമായിരിക്കണം എന്ന ശാട്യമോ അല്ലെങ്കില്‍ അവര്‍ എഴുതുന്നാവയൊക്കെയും നര്‍മമായിരിക്കും എന്ന് മുന്‍വിധിയോ ആസ്വാദകര്‍ക്കിടയിലുണ്ടായിരിക്കും(വിശാലന്റെ മറ്റു ബ്ലോഗുകളുടെ സ്വഭാവവും അതിലെ കമന്റുകളിലും ഇത്‌ പ്രകടമാവുന്നു)ഇങ്ങനെ വരുമ്പോള്‍ സ്വയം അനുകരണനത്തിന്‌ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി പോവുന്നു,. സ്വാനുകരണം എഴുത്തില്‍ കൂടുതലാവുമ്പോള്‍ വായനക്കാരില്‍ മടുപ്പുളവാക്കുകയോ അല്ലെങ്കില്‍ പറഞ്ഞു വരുന്നതെന്താണെന്നും അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കുമെന്നൊക്കെ വായിച്ചു തുടങ്ങുമ്പോഴേക്കും അനുവാചകന്‍ ഒരേകദേശ ധാരണകിട്ടുന്നു.ഇത്‌ വായിക്കാനുള്ള ആകാംക്ഷയെ വധിക്കുന്നു,.ഇവിടെ എഴുത്തുകാര്‍ന്‌ പരാമവധി ചെയ്യാനാവുന്നത്‌ ആഖ്യാന ശെയിലിയിലും ഭാഷയിലും ഘടനാപരമായും മാറ്റം വരുത്തുക വൈവിധ്യമുണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ്‌.അതല്‍പം ശ്രമകരാമാണുതാനും.

രണ്ടമത്തെ വെല്ലുവിളി "സമാനത" എന്നതാണ്‌.കഥാകാരന്റെ അല്ലെങ്കില്‍ എഴുത്തിന്റെ പരിസരം എഴുത്തുകാരന്‌ ചുറ്റും കറങ്ങുന്നു എന്നതാണ്‌ അനുഭവ കുറിപ്പുകളുടെ സ്വഭാവം.ഇവിടെ വ്യതസ്ഥങ്ങളെന്ന് ആദ്യം തൊന്നുമെങ്കിലും പല അനുഭവങ്ങളും സമാന സ്വഭാവമുള്ളവയായിരിക്കുംഅങ്ങനെ വരുമ്പോള്‍ എഴുത്തുകാരാന്‌ വിഷയ ദാരിദ്ര്യം അല്ലെങ്കില്‍ ആവര്‍ത്തനം എന്നിവയെ അഭിമുഖീകരിക്കേണ്ടിവരും. വൈവിധ്യത്തിന്റെ അഭാവം വായനക്കാരന്റെ മുഷിപ്പിക്കും എന്നാല്‍ വിശാലനും അരനിന്ദനും സൂക്ഷ്മ നിരീക്ഷണവും നിസ്സാര സംഭവങ്ങളില്‍ പോലും നര്‍മം കണ്ടെത്തി അവതരിപ്പിക്കാനുമുള്ള കഴിവുള്ളതുകൊണ്ട്‌ അവര്‍ക്കീ പ്രശ്നം വല്ല്ലാതെ അഭിമുഖീകരിക്കേന്തി വരും എന്ന് തോന്നുന്നില്ല.പക്ഷേ സമാന സ്വഭാവത്തില്‍ ബ്ലോഗു ചെയ്യുന്ന മറ്റു പലര്‍ക്കും ഇത്‌ സാരമായ പ്രതിസന്ധിയായി അനുഭവപ്പെട്ടേേക്കും.

വിഷയങ്ങള്‍ നിലക്കുന്നു എന്ന് സംശയം തോന്നുമ്പോല്‍ എഴുത്തവസാനിപ്പിക്കുകയും തുടര്‍ച്ചയയി പൊസ്റ്റിടണമല്ലോ എന്ന ഒറ്റ നിര്‍ബന്ധം കൊണ്ട്‌ എഴുതാതിരിക്കുകയും ചെയ്യൌക എന്നതാണ്‌ ഇവയെ മറികടക്കാനുള്ള വഴി എന്ന് തോന്നുന്നു.

ഫലിപ്പിക്കാനായില്ലെങ്കില്‍ ഏറ്റവും മുഷിപ്പിക്കുന്നത്‌ നര്‍മമായിരിക്കും

Sunday, July 1, 2007

വേലി കെട്ടുകള്‍ തീര്‍ക്കുന്നവര്‍(സ്‌ത്രീ പക്ഷം)

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌, അനിയനുമൊത്ത്‌ ജനലിലെ ഗ്രില്ലില്‍ കേറി നിന്ന് ചുമരിനുമുകളില്‍ ഒരു പോസ്റ്ററോ മറ്റോ പതിക്കാനുള്ള ശ്രമം കണ്ട്‌ അമ്മ ദേഷ്യപ്പെട്ട്‌ പറഞ്ഞു."താഴെയിറങ്ങി അച്ചടക്കത്തോടെ ഒതുങ്ങിയിരിക്ക്‌.. നിനക്കിത്തിരെ അടക്കവും ഒതുക്കവും ഒക്കെ വേണം നീ ഒരു പെണ്‍കുട്ടിയാണ്‌."അതിനു മുന്‍പും ഒത്തിരി തവണ അങ്ങനെ ജനലിലും മേശക്കും മുകളിലൊക്കെ കേറിയിരുന്നതാണ്‌.പക്ഷെ അന്നൊന്നും ആരും എന്നെ ഒരു പെണ്ണാണെന്ന് ഓര്‍മപ്പെടുത്തിയിരുന്നീല്ല.പിന്നീട്‌ ഈ ഓര്‍മപ്പെടുത്തലുകളും ശാസനകളും സ്ഥിരമായി എന്നെ പിന്തുടരാന്‍ തുടങ്ങി,.പാര്‍ക്കില്‍ അനിയനുമൊത്ത്‌ കളിക്കുമ്പോള്‍,ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍,ചിരിക്കുമ്പോള്‍,വെസ്റ്റേണ്‍ മ്യൂസികിനൊപ്പം ചുവടു വെക്കുമ്പോല്‍..അമ്മ സംഗീതവും നൃത്തവും ശാസ്ത്രീയമായി തന്നെ അഭ്യസിച്ചിട്ടു പോലും ഇവ രണ്ടും പാശ്ചാത്യമാവുമ്പോള്‍ അത്‌ ആണ്‍കുട്ടികള്‍ക്കും ശാസ്ത്രീയവും കര്‍ണ്ണാടിക്കുമാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കുമാണെന്നുള്ള മലയാളികളുടെ പൊതുവായുള്ള വികല ധാരണ വെച്ച്‌ പുലര്‍ത്തുന്നതില്‍ എനിക്ക്‌ അത്ഭുതവും ഉണ്ടായിരുന്നു.പിന്നെ പിന്നെ ഈ നിയന്ത്രണങ്ങള്‍ എന്റെ വസ്‌ത്രധാരണത്തിലും ഔട്ടിങ്ങിലും വരെ ആയപ്പോള്‍ എനിക്ക്‌ അമ്മയോട്‌ നീരസം വരെ തോന്നി തുടങ്ങി.അപ്പോഴെക്കെ എനിക്കു ചുറ്റും പതുക്കെ ഒരു വേലിക്കെട്ട്‌ സൃഷിടിക്കപ്പേടുന്നതു പോലെ തോന്നി.വികസിതവും പുരോഗമനപരവുമായ ഒരു സമൂഹത്തിനകത്ത്‌ നീണ്ട കാലമായി ജീവിച്ചു കൊണ്ടിരുന്നിട്ടും ഇത്തരം പഴഞ്ചന്‍ ആശയങ്ങള്‍ അമ്മ വെച്ചു പുലത്തുന്നതെന്താണെന്ന് എനിക്ക്‌ തീരെ മനസ്സിലായിരുന്നില്ല.പിന്നീട്‌ അത്‌ എന്റെ അമ്മയുടെ മാത്രമല്ല എന്റെ ഭൂരിപക്ഷ മലയാളി കൂട്ടുകാരുടെ അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് അറിയാന്‍ കഴിഞ്ഞു.ഇതര സമൂഹങ്ങളൊടും സംസ്കാരങ്ങളോടും മലയാളികള്‍ക്ക്‌ ഇണങ്ങി ചേരാനുള്ള മടിയും തങ്ങളുടെ സംസ്കാരം മറ്റുള്ളവയേക്കാള്‍ ഔനത്യമൂള്ളതാണെന്നുമുള്ള മൌഢ്യ ധാരണയുമാണിതിന്‌ കാരണമെന്ന് തോന്നുന്നു.വലിയ വലിയ ബിസിനസ്സുകള്‍ വരെ ഒറ്റക്ക്‌ നടത്തുന്ന ഒട്ടനവധി സ്തീകള്‍ ഞങ്ങളുടെ സമീപ ഫ്ലാറ്റുകളിലും വീടുകളിലും തന്നെ ഉണ്ടായിരുന്നു.പക്ഷെ എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്‌ അതൊന്നുമായിരുന്നില്ല.വല്ലപ്പോഴും മാത്രം കേരളം സന്ദര്‍ശിക്കാറുള്ള ഞങ്ങള്‍ അത്തവണ കേരളത്തില്‍ വന്നപ്പോള്‍ ശ്രദ്ധിച്ചത്‌ ഉരുകുന്ന വെയിലിലും ചൂടിലും റോഡ്‌ ടാര്‍ ചെയ്യുക എന്ന ക്ലേശകരവും കഠിനവുമായ ജോലികളില്‍ സ്തീകള്‍ ഏര്‍പ്പെട്ടിരിക്കുന്നു.ബില്‍ഡിംഗ്ഗ്‌ കണ്‍സ്റ്റ്ര്ക്ഷന്‍ പോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കേരള സ്തീകള്‍ കൂലി വേല ചെയ്യുന്നു.വികസിതവും പുരോഗമനവും എന്ന് പറയുന്ന വൈദേശികമായ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ പോലും ഒരിക്കലും കാണാനാവാത്ത കാഴ്ചയാണ്‌ സ്റ്റ്രീകള്‍ ഇത്തരം ജോലികള്‍ ചെയ്യുക എന്നത്‌.കേരളത്തിന്റെ മനസ്സ്‌ എനിക്ക്‌ തീരെ പിടികിട്ടിയിരുന്നില്ല.കഠിനമായ തൊഴിലുകളും സ്ത്രീകളെടുക്കുമ്പോള്‍ പോലും സ്ത്രീ മരത്തില്‍ കേറരുതെന്ന ശാഠ്യം (മരം കേറി പെണ്ണ്‍ എന്നത്‌ ഒരു ചൊല്ലാണല്ലോ?)സ്തീകളുടെ ശരീര പ്രകൃതിക്ക്‌ ഇണങ്ങാത്ത പ്രവര്‍ത്തികള്‍ എന്നതിലുപരി സ്ത്രീയേ നിനക്ക്‌ കഴിയില്ല എന്ന് പലവുരു പറഞ്ഞ്‌ പുരുഷാധിപത്യം അവരുടെ മനസ്സില്‍ കൊച്ചു നാള്‍ മുതല്‍ തന്നെ പതിപ്പിച്ച്‌ വെക്കുന്നു.എല്ലാ സ്ത്രീ അമ്മ അമ്മൂമമാരും അവയൊക്കെ തത്തമ്മേ പൂച്ച പൂച്ച പാടുന്നു.കുഞ്ഞു നാളു തൊട്ടേ പെണ്‍ കുട്ടികളോട്‌ നിങ്ങള്‍ക്കതിന്‌ കഴിയില്ല ഇത്‌ ചെയ്യാന്‍ പാടില്ല എന്നൊക്കെ പലവുരു പറഞ്ഞ്‌ അവരുടെ മനസ്സില്‍ പതിപ്പിച്ച്‌ മനശാസ്ത്രപരാമായ ഒരു വേലിക്കെട്ട്‌ അവര്‍ക്ക്‌ ചുറ്റിലും തീര്‍ക്കുന്നു.ഒരു കപട സദാചാരവും പ്രബുദ്ധതയുമാണ്‌ എന്നും മലയാളി മനസ്സിന്റെത്‌.ഇന്നും സ്റ്റ്രീകള്‍ക്ക്‌ ആയാസവും ചലന സ്വാതന്ത്ര്യവും നല്‍കുന്ന ജീന്‍സു പോലുള്ള വസ്ത്രങ്ങള്‍ പെള്‍കുട്ടികള്‍ ധരിക്കുന്നത്‌ വ്യാപകമായിട്ടില്ല. അതേ പക്ഷം മറക്കപ്പെടേണ്ടതാണെന്ന് തൊന്നുന്ന പല ശരീര ഭാഗങ്ങളും പുറത്ത്‌ കാണിക്കുന്ന സാരിയും പട്ടു പാവാടയുമൊക്കെയാണ്‌ നാമ്മുടെ സാസ്കാരിക പാരമ്പര്യ വേഷങ്ങള്‍.ശരീരവയവങ്ങള്‍ക്ക്‌ സ്വതന്ത്ര്യ ചലനം പരാമാവധി സാധ്യമാക്കുന്ന ചുരിദാര്‍ പോലും കേര്‍ളത്തില്‍ വ്യാപകമായതിന്‌ വലിയ പഴക്കമൊന്നുമില്ല എന്നാണറിവ്‌. അതും കടം കൊണ്ട വസ്ത്രം തന്നെയാണെന്നൊര്‍ക്കണം.എഴുത്തിലും ബ്ലൊഗിലും ഈ മാനസിക വേലിക്കെട്ട്‌ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ സത്യം കീഴടങ്ങലാണ്‌ സ്ത്രീയുടെ പ്രണയം എന്നും പുരുഷന്‍ എഴുതുന്ന എല്ലാ പ്രമേയങ്ങളും സ്ത്രീകള്‍ എഴുതരുതെന്നും സ്ത്രീകളുടെ എഴുത്തിനും ഭാഷക്കുമൊക്കെ അതിര്‍വരമ്പുകളും പരിധികളുമുണ്ടെന്നും വനിതകളടക്കമുള്ള എല്ലാ ബ്ലോഗര്‍മാരും വിശ്വസിച്ചും ധരിച്ചും വെച്ചിരിക്കുന്നു,മുന്‍പേ പറഞ്ഞ പുരുഷ സൂക്തങ്ങളുടെ തത്തമ്മെ പൂച്ച പൂച്ച പാടലാണിതും.നിന്റെ തോളില്‍ തലചായ്ക്കാന്‍ ഒരിടം മതി എന്നൊക്കെ പറഞ്ഞു തീര്‍ത്തും കീഴടങ്ങുന്ന പ്രണയകവിതയൊക്കെ ഒരു വനിതയുടെ ബ്ലോഗില്‍ കാണാനൈടയായി.ഈയടുത്ത്‌ ബ്ലൊഗ്ഗില്‍ ഉണ്ടായ വിവാദത്തോട്‌ കൂടി വനിതാ ബ്ലോഗേഴ്സിനെ വിമര്‍ശിക്കുമ്പോല്‍ ഇത്തിരി മൃദുലപ്പെടുത്തല്‍ എല്ലാവരും പുലര്‍ത്തുന്നുണ്ടോ എന്ന് തോന്നിപോകുന്നു.മാനസികമായി സ്ത്രീകളെ അസ്വാതന്ത്ര്യരാക്കുന്ന അവര്‍ക്കു മേല്‍ അധീഷത്ത്വം സൃഷ്ടിക്കുന്ന ഇത്തര്‍ം ചിന്തകളില്‍ നിന്ന് സ്ത്രീകള്‍ സ്വ്യയം മോചിതരാവുകയാണ്‌ ആദ്യം വേണ്ടതെന്ന് എനിക്ക്‌ തൊന്നുന്നു.