Saturday, April 18, 2009

ചേരും പടി

അന്ന്
ഇടത്തും വലത്തും
നിൽക്കുന്നവരെ
ചേരും‌പടി
ചേർക്കലായിരുന്നു
പരീക്ഷയിലെ
വലിയ
പരീക്ഷണം.

ഇടത്തുള്ളത്
ഇടത്തും
വലത്തുള്ളത്
വലത്തുമിരിക്കുമ്പോൾ
അവയെങ്ങനെ
ചേർന്നിരിക്കും
എന്ന ആകുലതക്കിടയിൽ
ടിച്ചർ പറയും
കാരണങ്ങളുണ്ടെങ്കിൽ
വലത്തുള്ളാവയിൽ
ചിലത് ഇടത്തോട്ടും
ഇടത്തൂള്ളവയിൽ
ചിലത് വലത്തോട്ടും
താനേ പോരും
ചേർന്നിരിക്കും

സംശയം
തീർക്കാൻ
ചോദിച്ചാൽ
മുത്തശ്ശൻ
പറയും
ഇടത്തള്ളതും
വലത്തുള്ളതും
ഒന്ന് തന്നെ
അവയൊക്കെയും
ചേർന്നിരിക്കും

ആരാണു
ശരി എന്ന
സന്ദേഹത്തിൽ
എന്റെ ഉത്തരം
എപ്പോഴും തെറ്റും

Tuesday, March 3, 2009

പാരക്കാൻ നിന്നിരുന്നവൾ

പാരക്കാൻ നിന്നിരുന്നവൾ
വളർന്നു കൊണ്ടിരിക്കുന്ന
ഒരു നഖം പോലെയാണ്.
ഒടുക്കം
മുറിച്ച് മാറ്റപ്പെടാനുള്ളതാണെന്ന
പേടിയിൽ
അവൾ കഞിക്കലത്തിൽ
തിളച്ചു.
അമ്മിക്കല്ലിൽ അരഞു

ഒരു പെരുന്നാൾ രാവിന്
നീരുവറ്റിയുടേ വിധവയായ
ഉമ്മാടേ മടിത്തട്ടിലേക്കൊരു
അനിവാര്യ് തിരിച്ചു പോക്കിനെ
അവളിൽ മാറാല കെട്ടും

അസാതന്ത്ര്യത്തിന്റെ
കരയെന്ന അതിരുകൾക്കുള്ളിൽ
ഏകവചനത്തിലൊഴുകുന്ന
പുഴയാണവൾ

Saturday, October 25, 2008

കറുപ്പും വെളുപ്പും

കറുപ്പ്,
അവനൊരു
സ്വീകർത്താവ്,
വെള്ളിച്ചത്തിന്റെ
ഇഴകളെ വർണ്ണം
നോക്കാത്തെ
ഉള്ളിലേക്കാ-
വാഹിക്കുന്നവൻ,

കറുപ്പ്,
അവനൊരു
ആതിഥേതയൻ,
വെളിച്ചത്തിന്റെ
കിടാങ്ങളെ
കൊണ്ട് അകം
നിറച്ച്
പുറമേക്ക്
കറുപ്പിനെ
കാണിക്കുന്നവൻ,

വെളുപ്പ്,
അവനൊരു
തിരസ്കരിക്കുന്നവൻ,

വെളുപ്പേ നല്ലതെന്ന
മൌഡ്യത്തിൽ
വർണ്ണങ്ങളെ
തിരിച്ചയക്കുന്നവൻ

വെളുപ്പ്
അവനൊരന്ധൻ
വെളിച്ചത്തെ
തിരസ്കരിച്ച്
പുറമേ വെളുപ്പ്ച്ച്
അകം ഇരുട്ടായവൻ.

Friday, October 17, 2008

ഭര്‍ത്താവിനെ ബലാത്സംഗം ചെയ്യുന്നത്‌.

വര്‍ഷം മുഴുവന്‍
ശരീരം ചൂടിലെരിച്ച്‌
ആ മാസത്തിനായ്‌
കാത്തിരിക്കുമ്പോള്‍

കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്‌
കിടക്കുമ്പോള്‍

അഗ്നിയെരിച്ചില്‍
പുകച്ചിലായ്‌
നീറുമ്പോള്‍

പിന്‍കഴുത്ത്‌
ഒരു ചുമ്പനത്തിനായ്‌
കൊതിക്കുമ്പോള്‍

ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍

ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്‌

സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ്‌ കിടന്ന്
സ്വയം ആറിതണുക്കുകയാണ്‌

Tuesday, September 16, 2008

അള്‍ഷിമേഴ്സ്

പാതിരാത്രിക്കും
പ്രഭാതത്തിനും
ഇടക്കുള്ള ഏതോ
ഒരു നിമിഷത്തിലാണ്
പാസ്സ് വേര്‍ഡുകള്‍
സേവ് ചെയ്ത
മസ്തിഷ്കത്തിലെ ചിപ്
നഷ്ടപ്പെട്ടു പോയത്.


അന്നാമ ചേട്ടത്തിയുടെ
വെളുത്ത ആട്
പ്രസവിച്ച ചാപിള്ളയെ
അവര്‍ വിളിച്ച
അലീസെന്ന പേര്
വരെ ഓര്‍ത്തെടുക്കാനായെങ്കിലും
പാസ്സ് വേര്ഡുകള്‍ മാത്രം
മറവിയിലാഴ്ന്ന് കിടന്നു.

ഓഫീസ് നെറ്റ്വര്‍ക്കിലെ,
ബാഗിന്റെ നമ്പര്‍ ലോക്കിലെ
മൊബൈലിന്റെ ലോക്ക് നംബര്‍
മെയിലിന്റെ , എ.റ്റി.എമിന്റെ,
എല്ലാ പാസ്‌വേര്‍ഡുകളും
മറവിയിലേക്ക് ആഴ്ന്നിരിക്കുന്നു.

തിരയുന്ന ഓരമയുടെ
ലോക്കറില്‍ നിന്നിപ്പോള്‍
ജീവിതത്തിന്റെ
പാസ്സ് വേര്‍ഡും
കളഞു പോയിരിക്കുന്നു.

Sunday, July 20, 2008

ലോല്ലിപോപ്പ്

ലോലിപോപ്പ്
നുണയുമ്പോൾ
ഇടത്തെ താടിയെല്ലിലെക്ക്
ദംഷ്ട്ര മുളക്കുന്നു
സിക്സ്ത്ത് സ്റ്റാൻഡേറിലെ
ഉയരമുള്ള നോട്ടി പയ്യനെ
ഡാലിയ “ബാഡ് ഗൈ”
എന്നാണ് വിളിച്ചിരുന്നത്
അവനെ നോക്കുന്നതിനു
നിരോധനം തീർത്തതും
അവളായായിരുന്നു

സ്റ്റഡി ടൂറിനു
പോയന്ന്
കുതിര ചാണകം
നാറുന്ന
ഒരു ഒഴിഞ
കൂടിനു പുറകിൽ
അവൻ അവളെ
ബലമായി വരിഞ് പിടിച്ച്
ഉമ്മ വെച്ചപ്പോൾ
അവൾ കുതറിമാറി
കണ്ണട ഊരിമാറ്റി
തിരിഞു നിന്നപ്പോഴാണ്
ശബ്ദം വെക്കാതെ
ഞാനും തിരിഞ് നടന്നത്

അന്നുതൊട്ട്
അവന്റെ ലൊലിപോപ്പ്
ദംഷ്ട നൊക്കി
അവൾ ചോദിക്കും
ഹീ ഈസ് സൊ ഹാൻസം റൈറ്റ്?
ഒച്ചയാവാറില്ലെങ്കിലും
ഞാനും പറയും
നീ നല്ലൊരു ശമരിയക്കാരി

Tuesday, March 18, 2008

പേരുകളെ കൂറിച്ച് കടങ്കഥ

ഭാര്യയുടെ പേരിനു കൂടെ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുന്നു(ഉദാ: ഹിലാരി ക്ലിന്റണ്‍) എന്നാല്‍ ഭര്‍ത്താവിന്റെ പേരിനു കൂടെ ഭാര്യയുടെ പേര് ചേര്‍ക്കാത്തത് എന്തു കൊണ്ട്?(ഉദാ: ക്ലിന്റണ്‍ ഹിലാരി)

Monday, February 18, 2008

കഥാ പൂരണ മത്സരം

പിറക്കാതെ പോയ മകന്‌

ഒരു ദിവസത്തെ സൂര്യന്‍ കൂടി അമ്പലകുളത്തിനപ്പുറത്തെ കുറ്റിക്കാടിനു പുറകില്‍ അസ്തമിച്ചുഇന്ദ്രയുടെ വാക്കുകള്‍ ചുവന്ന കണ്ണില്‍ നിന്നും കവിളിലൂടെ താഴേക്കൊഴുകി.. ഇന്ദ്രക്ക്‌ ദേഷ്യം വരുമ്പോഴൊക്കെ അങ്ങിനെയാണ്‌, അവള്‍ കണ്ണീരൊഴുക്കും. ഇന്നും അച്ചന്‍ വെറുതെ ചോദിച്ചു, എന്നാലും ആരായിരുന്നു മോളേ അതിന്റെ.......................
..........................................
.........................................
.........................................
ആര്‍ക്കും ഒരസ്വസ്ഥയും തോന്നിയില്ല, ഇന്ദ്രക്ക്‌ 10 ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ ഒഴികെ,ഇന്ദ്രയുടെ അനിയന്‍ മാത്രം വേദനിച്ചു. പിറക്കാതെ പോയ മകന്‌ അവന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോഴെക്ക്‌ രങ്ങു കുഞ്ഞിക്കാലുകള്‍ രക്തത്തില്‍ കാലിട്ടടിക്കുന്നത്‌ അവന്‍ കണ്ടു.ഓരോ കാലടിയിലും ഒരു തുള്ളി രക്തം അവന്റെ മുഖത്തേക്ക്‌ തെറിച്ചു. ആ കുഞ്ഞിനു ഇന്ദ്രയുടെ മുഖഛായ ആയിരുന്നു.

Monday, January 14, 2008

പ്രണയാദ്യാന്ത്യം..കവിത (അക്ഷരാതീതം)

♀ <----> ♀
..........
-----------
☺☺☺☺☺☺
✉✉✉✉✉✉✉
☏☏☏☏☏☏☏
♥♥♥♥♥♥♥
♫♫♫♫♫♫♫
!!!!!!!!!!!!!!!!!
??????????
☹☹☹☹☹☹☹
%^&#@$%^

***********

<<<--- ♀♀->>>


---------------------------------------------

അഞ്ചാമത്തെ വരികള്‍ കത്തുകളുടേയും ആറാമത്തെ വരി ഫോണുകലുടേയും പതിനൊന്നാം വരി അസമ്പ്തൃതിയുടെയും ചിഹ്നങ്ങളായിരുന്നു അതു പൊസ്റ്റാവുമ്പോല്‍ ബ്രൌസറില്‍ വരുന്നില്ല

------------------------------


കവിതയും ചിത്രങ്ങളും സംവേദിപ്പിക്കുന്നത്‌ വായനക്കാരന്റേയും കാഴ്ചകന്റേയും സ്ഥല കാല അവസ്ഥാടിസ്ഥാനത്തിലാണ്‌അതാണ്‌ ഓറൊ കാഴ്ചയും വ്യത്യസ്ഥങ്ങളായ സന്ദേശങ്ങളെ കൈമാറ്റം ചെയ്യുന്നത്‌..വായനക്കാരന്റെ (കാഴ്ചകാരന്റെയെല്ല) ദര്‍ശനക്കും ചിന്തക്കും അടിസ്ഥാനത്തില്‍ ഓരൊ കാഴ്ചയും കവിതയാകുന്നതു അതു കൊണ്ടാണ്‌.അത്തരത്തില്‍ അനുവാചകനില്‍ ഈ ചിഹ്നങ്ങളും ഒരു കവിതയുടെ വരികളെ ഉണര്‍ത്തുന്നുണ്ടാവും . അത്‌ പ്രമേയ ആശയ തലങ്ങളില്‍ അതു നിലവാരമറ്റതെങ്കിലും ഒരു വരി യെങ്കിലും വായനക്കാരില്‍ ജനിപ്പിക്കാനായാല്‍ ഉദ്യമം വിജയിച്ചു എന്നു ഞാന്‍ വിചാരിക്കും,,അവ എന്താണ്‌ വായനക്കാരനില്‍ ഉണര്‍ത്തുന്ന വരി എന്നറിയാന്‍ കൌതുകവും ഉണ്ട്‌.

Wednesday, December 26, 2007

പെണ്ണത്തം

നാണം ,
ലജ്ജ
കവിളിലൊരു ചുവപ്പ്‌
ചുമലില്‍ നിന്നും
തൂങ്ങിയിറങ്ങിയ മുടി
മാസ...,, നാപ്ക്‌...
പിതാമഹര്‍ ഗോപ്യമക്കാന്‍
കല്‍പിച്ചത്‌.
സംഭ്യം, അസഭ്യം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
ചുറ്റിക്കളി
മിണ്ടാപൂച്ച, കലമുടച്ചേക്കും

****
ധൈര്യം, തന്‍പോരിമ,
തോളിനു മുകളിലേക്കു
കയറി പോയ മുടി
മുറികയ്യന്‍ കുപ്പായം
കോളറിലൊരു ബട്ടണ്‍
ഹൃദയത്തില്‍ നിന്നൊരു മുഴ
വയറിലൊരു ചുഴി
ശ്ലീലം, അശ്ലീലം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
അധികപ്രസംഗി,
തെറിച്ചവള്‍,
പിഴച്ചു...
മാസത്തിലൊരിക്കല്‍
പെണ്ണത്തം
"പുറത്ത്‌"
ശേഷം അശുദ്ധം

Tuesday, November 20, 2007

അടുക്കളയും അടുപ്പും

അടുപ്പുകളില്‍ വേവുന്നത്‌
കഞ്ഞിയും കറിയുമല്ല.
കഞ്ഞികലത്തില്‍ നിന്ന്
പൊള്ളലേല്‍ക്കുന്നവളുടെ
വിരലുകള്‍ കൂടിയാണ്‌

ഗ്യാസടുപ്പുകളില്‍ വേവുന്നത്‌
അവ പൊട്ടിത്തെറിക്കുമ്പോള്‍
കരിയുന്ന
വില പേശി വാങ്ങിയ
ദാമ്പത്ത്യം കൂടിയാണ്‌

കറികത്തി കൊണ്ട്‌ മുറിയുന്നത്‌
പഴവും പച്ചക്കറികളുമല്ല
അവക്കിടയിലെ അവളുടെ
വിരലുകള്‍ കൂടിയാണ്‌

അടുപ്പുകളില്‍ എരിയുന്നത്‌
വിറകും ചിരട്ടകളുമല്ല
ബിരുദവും
ബിരുദാനന്തര്‍ ബിരുദവുമാണ്‌

Thursday, November 15, 2007

ബ്ലൊഗ്‌ അബദ്ധ ധാരണകള്‍ (ചര്‍ച്ച)

ഞാന്‍ ഇതിനു തൊട്ടു മുന്നേ എഴുതിയ പോസ്റ്റ്‌ "കമന്റ്‌ ഒപ്ഷന്‍" ഒരു ആക്ഷേപമായിരുന്നെന്ന് ഭൂരിപക്ഷ വായനക്കാര്‍ക്കും മനസ്സിലാവാതെ പോയതില്‍ സങ്കടമുണ്ട്‌..
വായിക്കപ്പെടുക എന്നതിലപ്പുറം കമന്റുകള്‍ വാരിക്കൂട്ടുക, ഹിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നൊതൊക്കെയാണ്‌ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം എന്നോ അല്ലെങ്കില്‍ കൂടുതല്‍ കമന്റുകള്‍ വന്നു എന്നതിനര്‍ത്ഥം കൂടുതല്‍ വായിക്കപ്പെട്ടു എന്നതാണെന്നുമുള്ള മിഥ്യാ ധാരണ ബ്ലോഗേഴ്സ്‌ വെച്ചു പുലര്‍ത്തിയിരിക്കുന്നു.(ഇതു വരേ ഞാനുമതേ)


അതിനു വേണ്ടി കമന്റുകള്‍ ചോദിച്ചു (യാചിച്ചു) വാങ്ങുകയും കമന്റുകള്‍ കടം കൊടുക്കുകയും (ഒരളിന്റെ പോസ്റ്റിനു കമന്റിട്ടു പ്രത്യുപകാരമായി തന്റെ പോസ്റ്റിനു അവരില്‍ നിന്നു കമന്റ്‌ പ്രതീക്ഷിക്കുക ) ഒക്കെ ചെയ്യുന്നു ഭൂരിപക്ഷവും.

ഹിറ്റ്‌ കൌണ്ടറുകള്‍ എന്ന പൊങ്ങച്ചം ഒട്ടു മിക്ക ബ്ലോഗുകളിലും കാണുന്നു. ഒരു ബ്ലോഗില്‍ എത്ര ഹിറ്റു നടക്കുന്നുവെന്നത്‌ വായനക്കാരന്‌ ഒട്ടും ആവശ്യമില്ലാത്ത ഒരു വിവരമാണ്‌ . ബ്ലോഗ്‌ മുതലാളിക്ക്‌ തന്റെ ബ്ലോഗില്‍ എത്ര ഹിറ്റുകള്‍ നടക്കുന്നുവെന്നറിയണം എന്നുണ്ടെങ്കില്‍ ഒരു ഹിഡണ്‍ ഹിറ്റ്‌ കൌണ്ടര്‍ കൊണ്ട്‌ കാര്യം സാധിക്കാവുന്നതാണ്‌.അല്ലാതെ ഉഗാണ്ടയില്‍ നിന്നു എതൊപ്യയില്‍ നിന്നു എത്ര വായനക്കാര്‍ ഒരു ബ്ലോഗിനുണ്ടെന്നറിയാനുള്ള കൌതുകമൊന്നും മിക്ക വായനകാരിക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല



ഇതിനിടക്ക്‌ ബ്ലോഗില്‍ ഗ്രൂപ്പുകളിയുണ്ടെന്നും ഒരു ഗ്രൂപ്പ്‌ മറ്റുള്ളവര്‍ക്ക്‌ കമന്റിടുന്നില്ലെന്നുമൊക്കെ വിഢിത്തം പുലബുന്നു
ബ്ലൊഗുകള്‍ ഒരു സംഘമാണെന്നും അല്ലെങ്കില്‍ അതൊരു സംഘടനയാണെന്നുമൊക്കെയുള്ള അടിസ്ഥാന പരമായ അബന്ധ ധാരണയാണ്‌ ഗ്രൂപ്പെന്ന പരാതിക്കു കാരണം.

ബ്ലോഗെഴുതുന്നവരൊക്കെ സമാന ചിന്താഗതിക്കാരണെന്നും ഒരേ പാര്‍ട്ടിയിലെ അളുകലെ പോലെ ചിന്തിക്കണമെന്നൊക്കെ ചില ദുര്‍വാശിയും കാണുന്നു. ഇതൊരു സൌഹൃദ വേദിയാണെന്നുമുള്ള ധാരണ വെച്ചു പുലര്‍ത്തുന്നവരും കുറവല്ല,.

ഇതു തന്നെയാണ്‌ കാലാ കാലാങ്ങളില്‍ മീറ്റെന്ന പേരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍നടത്തുന്നതിന്റെ മനശാസ്ത്രവും..

ബ്ലൊഗ്‌ ഒരു സ്വതന്ത്ര്യ സമാന്തര മാധ്യമം മാത്രമാണ്‌...അത്രമാത്രം

Wednesday, November 14, 2007

കമന്റ്‌ ഒപ്ഷന്‍,

എന്തു പറ്റീന്നാവോ? ഇപ്പൊ പഴേപോലെ കമന്റൊന്നും കിട്ടിണില്ല്യ..


ഇനി ആ കമന്റ്‌ ഒപ്ഷനങ്ങ്‌ എടുത്തുകളഞ്ഞിട്ട്‌ ഒന്നു നിവര്‍ന്നിരുന്നൊരു ശ്വാസം വിടണം


എന്നിട്ട്‌ കുറച്ച്‌ ഉച്ചത്തില്‍ ഒരു ആത്മഗതോം


"ഈ കമന്റുകളോണ്ടൊക്കെ വല്യ ശല്യായ്‌ര്‍ക്‌ക്‍ണൂ..മടുത്തു

Monday, November 12, 2007

മലയാളത്തിലെ ആദ്യ ബ്ലോഗ്‌

മലയാളത്തില്‍ വന്ന ആദ്യ ബ്ലോഗ്‌ ഏതാണ്‌? ബ്ലോഗര്‍ ആര്‌?

എന്നാണു തുടങ്ങിയത്‌?

ഇപ്പൊ ആക്റ്റീവായി ഉള്ള ബ്ലൊഗില്‍ മുത്തശ്ശന്‍ ആരാണ്‌?

ആര്‍ക്കേലും അറിയോ??

ഒന്നുമില്ല വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ...

Wednesday, July 4, 2007

കൊടകര പുരാണത്തിനും മൊത്തം ചില്ലറക്കും സംഭവിച്ചേക്കാവുന്നത്‌

തുടങ്ങും മുന്‍പ്‌.കൊടകര പുരാണം മൊത്തം ചില്ലറ എന്ന് പറഞ്ഞത്‌ ആ ബ്ലോഗുകളെ മാത്രം ഉദ്ദ്യേശിച്ചല്ല. സമാന സ്വഭാവമുള്ള എല്ലാ മലയാള ബ്ലോഗുകളേയും പ്രതിനിധീകരിക്കാന്‍ കൂടുതല്‍ വായിക്കാപ്പെടുന്ന ബ്ലോഗുനാമങ്ങള്‍ ഉപയോഗിക്കുന്നു.

മൊത്തം ചില്ലറക്കും കൊടകര പുരാണത്തിനും ഇടയിലുള്ള സമാനത,ഇവ അനുഭവങ്ങളേയോ ചുറ്റുവട്ട കാഴ്‌ചകളേയോ നര്‍മം ചേര്‍ത്തു അവതരിപ്പിക്കുന്നു എന്നതാണ്‌.അതു കൊണ്ടു തന്നെ എഴുത്തുകാരന്റെ അനുഭവവും കാഴ്ചകളും ഭാവന ചേര്‍ക്കാത്ത വിധം അല്ലെങ്കില്‍ ഭാവന ചേര്‍ന്നിട്ടില്ല എന്ന് വായനക്കാരനെ തോന്നിപ്പിക്കും വിധം സരസമായി വിവരിക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു.

ഭാവനയാണെന്ന് പൊതു സമ്മതമുള്ള കഥ കവിത, തിരക്കഥ,നാടകം തുടങ്ങിയവയില്‍ അല്‍പം നാടകീയത (നാടകീയതയില്ലങ്കില്‍ നാടകമാവില്ലല്ലോ ?) ആയാല്‍ പോലും അത്‌ poetic justice അല്ലെങ്കില്‍ എഴുത്തുകാരന്റെ ഭാവനാ സ്വാതന്ത്ര്യം എന്ന രീതിയില്‍ വായനക്കാരന്‍ ഉള്‍കൊള്ളും. എന്നാല്‍ അനുഭവകുറിപ്പുകളില്‍ സംഭവ്യമല്ലാത്തത്‌ എന്ന് തൊന്നുന്നവ വായനക്കാര്‍ അംഗീകരിച്ചേക്കുമോ എന്ന ഭീതി എഴുത്തുകാരന്‌ ഉണ്ടാവുകയും അത്തരം ഭാഗങ്ങള്‍ പരാമവധി ഒഴിവാക്കുകയും ചെയ്യും.അതേ സമയം മൊത്തം ചില്ലറയിലും കൊടകരയിലും അഖ്യാന സംഭവങ്ങളുടെ പരിസരവും ചുറ്റുപാടുകളും ഏറെകുറെ ഒന്നു തന്നെയാണു താനും.

ഇവിടെ ഈ അഖ്യാനങ്ങള്‍ക്ക്‌ പ്രധാനമായും സംഭവിച്ചേക്കാവുന്നത്‌ അല്ലെ എഴുത്തുകാരന്‍ നേരിടെണ്ടിവരുന്നത്‌ രണ്ട്‌ വെല്ലുവിളികളെയായിരിക്കും

ഒന്ന്.:- ഈ കുറിപ്പുകളൊക്കെ തന്നെയും വായനക്കാര്‍ സസന്തോഷം ഏറ്റുവാങ്ങുകയും ആസ്വദിക്കുകയും ചെയ്തു കഴിഞ്ഞു,അതോടൊപ്പം തന്നെ എഴുത്തുകാരനെ വായനക്കാര്‍ കാറ്റഗറൈസ്‌ ചെയ്തു കഴിഞ്ഞിരിക്കുംവിശാലനോ അരവിന്ദനോ എഴുതുന്നവയൊക്കെ നര്‍മമായിരിക്കണം എന്ന ശാട്യമോ അല്ലെങ്കില്‍ അവര്‍ എഴുതുന്നാവയൊക്കെയും നര്‍മമായിരിക്കും എന്ന് മുന്‍വിധിയോ ആസ്വാദകര്‍ക്കിടയിലുണ്ടായിരിക്കും(വിശാലന്റെ മറ്റു ബ്ലോഗുകളുടെ സ്വഭാവവും അതിലെ കമന്റുകളിലും ഇത്‌ പ്രകടമാവുന്നു)ഇങ്ങനെ വരുമ്പോള്‍ സ്വയം അനുകരണനത്തിന്‌ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി പോവുന്നു,. സ്വാനുകരണം എഴുത്തില്‍ കൂടുതലാവുമ്പോള്‍ വായനക്കാരില്‍ മടുപ്പുളവാക്കുകയോ അല്ലെങ്കില്‍ പറഞ്ഞു വരുന്നതെന്താണെന്നും അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കുമെന്നൊക്കെ വായിച്ചു തുടങ്ങുമ്പോഴേക്കും അനുവാചകന്‍ ഒരേകദേശ ധാരണകിട്ടുന്നു.ഇത്‌ വായിക്കാനുള്ള ആകാംക്ഷയെ വധിക്കുന്നു,.ഇവിടെ എഴുത്തുകാര്‍ന്‌ പരാമവധി ചെയ്യാനാവുന്നത്‌ ആഖ്യാന ശെയിലിയിലും ഭാഷയിലും ഘടനാപരമായും മാറ്റം വരുത്തുക വൈവിധ്യമുണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ്‌.അതല്‍പം ശ്രമകരാമാണുതാനും.

രണ്ടമത്തെ വെല്ലുവിളി "സമാനത" എന്നതാണ്‌.കഥാകാരന്റെ അല്ലെങ്കില്‍ എഴുത്തിന്റെ പരിസരം എഴുത്തുകാരന്‌ ചുറ്റും കറങ്ങുന്നു എന്നതാണ്‌ അനുഭവ കുറിപ്പുകളുടെ സ്വഭാവം.ഇവിടെ വ്യതസ്ഥങ്ങളെന്ന് ആദ്യം തൊന്നുമെങ്കിലും പല അനുഭവങ്ങളും സമാന സ്വഭാവമുള്ളവയായിരിക്കുംഅങ്ങനെ വരുമ്പോള്‍ എഴുത്തുകാരാന്‌ വിഷയ ദാരിദ്ര്യം അല്ലെങ്കില്‍ ആവര്‍ത്തനം എന്നിവയെ അഭിമുഖീകരിക്കേണ്ടിവരും. വൈവിധ്യത്തിന്റെ അഭാവം വായനക്കാരന്റെ മുഷിപ്പിക്കും എന്നാല്‍ വിശാലനും അരനിന്ദനും സൂക്ഷ്മ നിരീക്ഷണവും നിസ്സാര സംഭവങ്ങളില്‍ പോലും നര്‍മം കണ്ടെത്തി അവതരിപ്പിക്കാനുമുള്ള കഴിവുള്ളതുകൊണ്ട്‌ അവര്‍ക്കീ പ്രശ്നം വല്ല്ലാതെ അഭിമുഖീകരിക്കേന്തി വരും എന്ന് തോന്നുന്നില്ല.പക്ഷേ സമാന സ്വഭാവത്തില്‍ ബ്ലോഗു ചെയ്യുന്ന മറ്റു പലര്‍ക്കും ഇത്‌ സാരമായ പ്രതിസന്ധിയായി അനുഭവപ്പെട്ടേേക്കും.

വിഷയങ്ങള്‍ നിലക്കുന്നു എന്ന് സംശയം തോന്നുമ്പോല്‍ എഴുത്തവസാനിപ്പിക്കുകയും തുടര്‍ച്ചയയി പൊസ്റ്റിടണമല്ലോ എന്ന ഒറ്റ നിര്‍ബന്ധം കൊണ്ട്‌ എഴുതാതിരിക്കുകയും ചെയ്യൌക എന്നതാണ്‌ ഇവയെ മറികടക്കാനുള്ള വഴി എന്ന് തോന്നുന്നു.

ഫലിപ്പിക്കാനായില്ലെങ്കില്‍ ഏറ്റവും മുഷിപ്പിക്കുന്നത്‌ നര്‍മമായിരിക്കും

Sunday, July 1, 2007

വേലി കെട്ടുകള്‍ തീര്‍ക്കുന്നവര്‍(സ്‌ത്രീ പക്ഷം)

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌, അനിയനുമൊത്ത്‌ ജനലിലെ ഗ്രില്ലില്‍ കേറി നിന്ന് ചുമരിനുമുകളില്‍ ഒരു പോസ്റ്ററോ മറ്റോ പതിക്കാനുള്ള ശ്രമം കണ്ട്‌ അമ്മ ദേഷ്യപ്പെട്ട്‌ പറഞ്ഞു."താഴെയിറങ്ങി അച്ചടക്കത്തോടെ ഒതുങ്ങിയിരിക്ക്‌.. നിനക്കിത്തിരെ അടക്കവും ഒതുക്കവും ഒക്കെ വേണം നീ ഒരു പെണ്‍കുട്ടിയാണ്‌."അതിനു മുന്‍പും ഒത്തിരി തവണ അങ്ങനെ ജനലിലും മേശക്കും മുകളിലൊക്കെ കേറിയിരുന്നതാണ്‌.പക്ഷെ അന്നൊന്നും ആരും എന്നെ ഒരു പെണ്ണാണെന്ന് ഓര്‍മപ്പെടുത്തിയിരുന്നീല്ല.പിന്നീട്‌ ഈ ഓര്‍മപ്പെടുത്തലുകളും ശാസനകളും സ്ഥിരമായി എന്നെ പിന്തുടരാന്‍ തുടങ്ങി,.പാര്‍ക്കില്‍ അനിയനുമൊത്ത്‌ കളിക്കുമ്പോള്‍,ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍,ചിരിക്കുമ്പോള്‍,വെസ്റ്റേണ്‍ മ്യൂസികിനൊപ്പം ചുവടു വെക്കുമ്പോല്‍..അമ്മ സംഗീതവും നൃത്തവും ശാസ്ത്രീയമായി തന്നെ അഭ്യസിച്ചിട്ടു പോലും ഇവ രണ്ടും പാശ്ചാത്യമാവുമ്പോള്‍ അത്‌ ആണ്‍കുട്ടികള്‍ക്കും ശാസ്ത്രീയവും കര്‍ണ്ണാടിക്കുമാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കുമാണെന്നുള്ള മലയാളികളുടെ പൊതുവായുള്ള വികല ധാരണ വെച്ച്‌ പുലര്‍ത്തുന്നതില്‍ എനിക്ക്‌ അത്ഭുതവും ഉണ്ടായിരുന്നു.പിന്നെ പിന്നെ ഈ നിയന്ത്രണങ്ങള്‍ എന്റെ വസ്‌ത്രധാരണത്തിലും ഔട്ടിങ്ങിലും വരെ ആയപ്പോള്‍ എനിക്ക്‌ അമ്മയോട്‌ നീരസം വരെ തോന്നി തുടങ്ങി.അപ്പോഴെക്കെ എനിക്കു ചുറ്റും പതുക്കെ ഒരു വേലിക്കെട്ട്‌ സൃഷിടിക്കപ്പേടുന്നതു പോലെ തോന്നി.വികസിതവും പുരോഗമനപരവുമായ ഒരു സമൂഹത്തിനകത്ത്‌ നീണ്ട കാലമായി ജീവിച്ചു കൊണ്ടിരുന്നിട്ടും ഇത്തരം പഴഞ്ചന്‍ ആശയങ്ങള്‍ അമ്മ വെച്ചു പുലത്തുന്നതെന്താണെന്ന് എനിക്ക്‌ തീരെ മനസ്സിലായിരുന്നില്ല.പിന്നീട്‌ അത്‌ എന്റെ അമ്മയുടെ മാത്രമല്ല എന്റെ ഭൂരിപക്ഷ മലയാളി കൂട്ടുകാരുടെ അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് അറിയാന്‍ കഴിഞ്ഞു.ഇതര സമൂഹങ്ങളൊടും സംസ്കാരങ്ങളോടും മലയാളികള്‍ക്ക്‌ ഇണങ്ങി ചേരാനുള്ള മടിയും തങ്ങളുടെ സംസ്കാരം മറ്റുള്ളവയേക്കാള്‍ ഔനത്യമൂള്ളതാണെന്നുമുള്ള മൌഢ്യ ധാരണയുമാണിതിന്‌ കാരണമെന്ന് തോന്നുന്നു.വലിയ വലിയ ബിസിനസ്സുകള്‍ വരെ ഒറ്റക്ക്‌ നടത്തുന്ന ഒട്ടനവധി സ്തീകള്‍ ഞങ്ങളുടെ സമീപ ഫ്ലാറ്റുകളിലും വീടുകളിലും തന്നെ ഉണ്ടായിരുന്നു.പക്ഷെ എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്‌ അതൊന്നുമായിരുന്നില്ല.വല്ലപ്പോഴും മാത്രം കേരളം സന്ദര്‍ശിക്കാറുള്ള ഞങ്ങള്‍ അത്തവണ കേരളത്തില്‍ വന്നപ്പോള്‍ ശ്രദ്ധിച്ചത്‌ ഉരുകുന്ന വെയിലിലും ചൂടിലും റോഡ്‌ ടാര്‍ ചെയ്യുക എന്ന ക്ലേശകരവും കഠിനവുമായ ജോലികളില്‍ സ്തീകള്‍ ഏര്‍പ്പെട്ടിരിക്കുന്നു.ബില്‍ഡിംഗ്ഗ്‌ കണ്‍സ്റ്റ്ര്ക്ഷന്‍ പോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കേരള സ്തീകള്‍ കൂലി വേല ചെയ്യുന്നു.വികസിതവും പുരോഗമനവും എന്ന് പറയുന്ന വൈദേശികമായ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ പോലും ഒരിക്കലും കാണാനാവാത്ത കാഴ്ചയാണ്‌ സ്റ്റ്രീകള്‍ ഇത്തരം ജോലികള്‍ ചെയ്യുക എന്നത്‌.കേരളത്തിന്റെ മനസ്സ്‌ എനിക്ക്‌ തീരെ പിടികിട്ടിയിരുന്നില്ല.കഠിനമായ തൊഴിലുകളും സ്ത്രീകളെടുക്കുമ്പോള്‍ പോലും സ്ത്രീ മരത്തില്‍ കേറരുതെന്ന ശാഠ്യം (മരം കേറി പെണ്ണ്‍ എന്നത്‌ ഒരു ചൊല്ലാണല്ലോ?)സ്തീകളുടെ ശരീര പ്രകൃതിക്ക്‌ ഇണങ്ങാത്ത പ്രവര്‍ത്തികള്‍ എന്നതിലുപരി സ്ത്രീയേ നിനക്ക്‌ കഴിയില്ല എന്ന് പലവുരു പറഞ്ഞ്‌ പുരുഷാധിപത്യം അവരുടെ മനസ്സില്‍ കൊച്ചു നാള്‍ മുതല്‍ തന്നെ പതിപ്പിച്ച്‌ വെക്കുന്നു.എല്ലാ സ്ത്രീ അമ്മ അമ്മൂമമാരും അവയൊക്കെ തത്തമ്മേ പൂച്ച പൂച്ച പാടുന്നു.കുഞ്ഞു നാളു തൊട്ടേ പെണ്‍ കുട്ടികളോട്‌ നിങ്ങള്‍ക്കതിന്‌ കഴിയില്ല ഇത്‌ ചെയ്യാന്‍ പാടില്ല എന്നൊക്കെ പലവുരു പറഞ്ഞ്‌ അവരുടെ മനസ്സില്‍ പതിപ്പിച്ച്‌ മനശാസ്ത്രപരാമായ ഒരു വേലിക്കെട്ട്‌ അവര്‍ക്ക്‌ ചുറ്റിലും തീര്‍ക്കുന്നു.ഒരു കപട സദാചാരവും പ്രബുദ്ധതയുമാണ്‌ എന്നും മലയാളി മനസ്സിന്റെത്‌.ഇന്നും സ്റ്റ്രീകള്‍ക്ക്‌ ആയാസവും ചലന സ്വാതന്ത്ര്യവും നല്‍കുന്ന ജീന്‍സു പോലുള്ള വസ്ത്രങ്ങള്‍ പെള്‍കുട്ടികള്‍ ധരിക്കുന്നത്‌ വ്യാപകമായിട്ടില്ല. അതേ പക്ഷം മറക്കപ്പെടേണ്ടതാണെന്ന് തൊന്നുന്ന പല ശരീര ഭാഗങ്ങളും പുറത്ത്‌ കാണിക്കുന്ന സാരിയും പട്ടു പാവാടയുമൊക്കെയാണ്‌ നാമ്മുടെ സാസ്കാരിക പാരമ്പര്യ വേഷങ്ങള്‍.ശരീരവയവങ്ങള്‍ക്ക്‌ സ്വതന്ത്ര്യ ചലനം പരാമാവധി സാധ്യമാക്കുന്ന ചുരിദാര്‍ പോലും കേര്‍ളത്തില്‍ വ്യാപകമായതിന്‌ വലിയ പഴക്കമൊന്നുമില്ല എന്നാണറിവ്‌. അതും കടം കൊണ്ട വസ്ത്രം തന്നെയാണെന്നൊര്‍ക്കണം.എഴുത്തിലും ബ്ലൊഗിലും ഈ മാനസിക വേലിക്കെട്ട്‌ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ സത്യം കീഴടങ്ങലാണ്‌ സ്ത്രീയുടെ പ്രണയം എന്നും പുരുഷന്‍ എഴുതുന്ന എല്ലാ പ്രമേയങ്ങളും സ്ത്രീകള്‍ എഴുതരുതെന്നും സ്ത്രീകളുടെ എഴുത്തിനും ഭാഷക്കുമൊക്കെ അതിര്‍വരമ്പുകളും പരിധികളുമുണ്ടെന്നും വനിതകളടക്കമുള്ള എല്ലാ ബ്ലോഗര്‍മാരും വിശ്വസിച്ചും ധരിച്ചും വെച്ചിരിക്കുന്നു,മുന്‍പേ പറഞ്ഞ പുരുഷ സൂക്തങ്ങളുടെ തത്തമ്മെ പൂച്ച പൂച്ച പാടലാണിതും.നിന്റെ തോളില്‍ തലചായ്ക്കാന്‍ ഒരിടം മതി എന്നൊക്കെ പറഞ്ഞു തീര്‍ത്തും കീഴടങ്ങുന്ന പ്രണയകവിതയൊക്കെ ഒരു വനിതയുടെ ബ്ലോഗില്‍ കാണാനൈടയായി.ഈയടുത്ത്‌ ബ്ലൊഗ്ഗില്‍ ഉണ്ടായ വിവാദത്തോട്‌ കൂടി വനിതാ ബ്ലോഗേഴ്സിനെ വിമര്‍ശിക്കുമ്പോല്‍ ഇത്തിരി മൃദുലപ്പെടുത്തല്‍ എല്ലാവരും പുലര്‍ത്തുന്നുണ്ടോ എന്ന് തോന്നിപോകുന്നു.മാനസികമായി സ്ത്രീകളെ അസ്വാതന്ത്ര്യരാക്കുന്ന അവര്‍ക്കു മേല്‍ അധീഷത്ത്വം സൃഷ്ടിക്കുന്ന ഇത്തര്‍ം ചിന്തകളില്‍ നിന്ന് സ്ത്രീകള്‍ സ്വ്യയം മോചിതരാവുകയാണ്‌ ആദ്യം വേണ്ടതെന്ന് എനിക്ക്‌ തൊന്നുന്നു.

Sunday, June 10, 2007

തൊഴുത്തിലെ എരുമകള്‍ - കവിത

വാക്കുകള്‍ കൊണ്ടെറിഞ്ഞ്‌
ശബ്ദം കൊണ്ടടിച്ച്‌
മുക്രയിട്ടിങ്ങനെ
പീഡിപ്പിക്കരുത്‌
പാവം എരുമകളെ.
കുത്താതേം
ചവിട്ടാതേം
ചെറുതായൊന്നുതുമ്രാിയിടുക
പോലുംചെയ്യാതേം
വാലിട്ടടിച്ച്‌
നിന്റെ അട്ടഹാസങ്ങള്‍ക്ക്‌
ഇവറ്റകളെന്നുംകാതോര്‍ക്കും
എന്നും വിചാരിക്കരുത്‌.
"അള തെറ്റിയാല്‍ എരുമയും"
എന്നാണല്ലൊ ചൊല്ല്

Saturday, April 28, 2007

ബ്ലോഗുകള്‍ ചാറ്റ്‌ റൂമുകളാകുന്നുവോ?

ഇടക്കെന്നെങ്കിലും ഒഴിവു കിട്ടുന്ന വേളയില്‍ അച്ചനമ്മമ്മരുടെ പഠിക്കെടീ എന്ന സ്ടിരം ചൊല്ലലില്‍ നിന്ന് സമയുമുണ്ടാകിയായുരുന്നു ബ്ലൊഗ്‌ വായിച്ചിരുന്നത്‌.കമന്റിടണമെന്ന് തോന്നിയടത്തൊക്കെ അനൊനിയായി കമറ്റ്നും ഇട്ടിരിന്നു,ആഴ്ചയില്‍ ഒന്നോ ഏറിയാല്‍ രണ്ടൊ പ്രാവശ്യം മാത്രം ബൂലൊഗം നൊക്കാന്‍ സമയം കിട്ടുന്ന ഞങ്ങല്‍ളെ പ്പൊലുള്ളവര്‍ ബ്ലൊഗുകളുടെ അതിപ്രസരണം കാരണം എവിടെ നൊക്കണാം എന്നറിയാതെ തിരിയ്യൂന്നു,പുതിയ നല്ല ബ്ലൊഗുകള്‍ കാണാതെ പൊകുന്നു. നൊക്ക്ക്കുന്ന പുതിയ ബൊഗ്ഗുകളോ കള്ളു പുരാണാം ബാച്ചി ചരിതം ഇങ്ങനെ കുറെ കമന്റുകളിടുന്ന ചാറ്റ്‌ റൂമുകളുംഗൌരവ വായനക്ക്‌ ആരും പരിഗണന നല്‍കുന്നില്ല. അതുകൊണ്ടാണല്ലൊ ഉമ്പാച്ചിയുടെ നല്ല കവിതക്ക്‌ 15 ല്‍ കൂടുതല്‍ കമന്റ്‌ കിട്ടാടിത്ത്‌ ഒരു ദൊശയുടെ പടത്തിന്‌ 600ഓളം കമന്റ്‌ കിട്ടിയത്‌.നല്ല പൊസ്റ്റുകളെ മാത്രം തിരയാന്‍ ആരെങ്കിലും ഒരു വഴി പറഞ്ഞു താ ഇല്ലെങ്കിലിനി ഞനും ഇതിലെ വരാതാവും ദയവുചെയ്ത്‌ 6 മാസത്തിന്‌ മീതെ യായി ചത്ത്‌ കിടക്കുന്നവ ബ്ലോഗ്‌ റൊളില്‍ നിന്ന് എടുത്തുമാറ്റിയ്യാല്‍ ഉപകാരം